KSDLIVENEWS

Real news for everyone

കാനഡയില്‍ ഇന്ത്യക്കാരടക്കം 70,000 വിദേശ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍; പ്രതിഷേധം

SHARE THIS ON

ഒട്ടാവ: കുടിയേറ്റ നയങ്ങളില്‍ കാനഡ ഭരണകൂടം നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു.

70000-ഓളം
വിദേശ വിദ്യാർഥികള്‍ കാനഡയില്‍നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.

കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികള്‍ക്ക് തിരിച്ചടിയായത്. പുതിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാൻ കടല്‍ കടന്ന, ഇന്ത്യക്കാർ അടക്കമുള്ളവർ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ വലിയ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ ഈ വർഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപോർട്ട് നെറ്റ്വർക്ക് മുന്നറിയിപ്പ് നല്‍കുന്നു. പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനമാണ് സർക്കാർ കുറവ് വരുത്തിയത്. നിരവധി വിദ്യാർഥികള്‍ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.

2023-ല്‍ കാനഡയിലെ വിദ്യാർഥികളില്‍ 37 ശതമാനവും വിദേശവിദ്യാർഥികളാണെന്നാണ് കണക്ക്. ഇത് രാജ്യത്തെ ഭവനം, ആരോഗ്യസംരക്ഷണം, മറ്റുസേവനങ്ങള്‍ എന്നിവയില്‍ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

പരിധി നിശ്ചയിക്കുന്നതോടെ 2024-ല്‍ ഏകദേശം 3,60,000 അംഗീകൃത സ്റ്റഡി പെർമിറ്റുകള്‍ നല്‍കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച്‌ 35 ശതമാനം കുറവാണ്. കാനഡയില്‍ താല്‍കാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സർക്കാർ വെട്ടിക്കുറയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോലിയും സ്ഥിരതാമസവും ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികള്‍ക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ഏറെ നിർണായകമായിരുന്നു.

2022-ലെ ഐ.ആർ.സി.സി (Immigration, Refugees, and Citizenship Canada) കണക്കനുസരിച്ച്‌ 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളാണ് ആ വർഷം കാനഡയിലെത്തിയത്. അതില്‍തന്നെ 2.264 ലക്ഷം പേരും, അതായത് 41 ശതമാനം പേരും ഇന്ത്യക്കാരാണ്. എട്ട് ലക്ഷത്തോളം അപേക്ഷകളാണ് (ബാക്ക്ലോഗ്) നിലവില്‍ പരിഗണനയിലുള്ളത്.

ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപ്പൈൻസ്, ഫ്രാൻസ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ വിദ്യാർഥികളെത്തുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. 2022 ഡിസംബർ 31-ലെ കണക്കനുസരിച്ച്‌ 3.19 ലക്ഷം ഇന്ത്യൻ വിദ്യാർഥികള്‍ കാനഡയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!