KSDLIVENEWS

Real news for everyone

തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ ചെലവിട്ടത് 50 ലക്ഷം രൂപ: വെളിപ്പെടുത്തലുമായി സുന്ദര

SHARE THIS ON

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച കെ.സുന്ദര.

തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര പറഞ്ഞു.

2.5 ലക്ഷം രൂപ തനിക്ക് നല്‍കി. 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര മീഡിയവണിനോട് പറഞ്ഞു.

തന്നെ അറിയില്ലെന്ന കെ സുരേന്ദ്രന്‍റെ വാദത്തിനെതിരെയും സുന്ദര രംഗത്തെത്തി. സുരേന്ദ്രന്‍ നേരിട്ട് തന്നോട് ഫോണില്‍ സംസാരിച്ചു. മദ്യശാലയും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രന്‍ നേരിട്ടാണ്. മാര്‍ച്ച്‌ 20ന് രാത്രി തന്നെ പാര്‍പ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറഞ്ഞു.

സുരേന്ദ്രന്‍റെ മൊഴിയില്‍ വൈരുധ്യം

സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് നഗരത്തോട് ചേര്‍ന്ന സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ ശരിയാക്കിയതെന്ന് സുന്ദര മൊഴി നല്‍കിയിരുന്നു. ഈ ഹോട്ടലില്‍ താന്‍ താമസിച്ചിട്ടില്ല എന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഈ ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ആ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതേ ഫോണ്‍ തന്നെയാണ് സുരേന്ദ്രന്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സുന്ദരയ്യയെ അറിയില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!