കാർഷിക നിയമം പിൻവലിക്കാൻ പത്ത് വർഷം വേണ്ടി വന്നാൽ അത് വരെയും സമരം ചെയ്യുമെന്ന് രാകേഷ് ടിക്കായത്ത്

ദില്ലി: കാർഷിക നിയമങ്ങൾ ( Farm Laws ) പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത് ( Rakesh Tikait ). സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ടിക്കായത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് ആവശ്യപ്പെട്ടു. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. സമരത്തിൻ്റെ ഭാവി സർക്കാരിൻ്റെ തീരുമാനം പോലെയാകും. യുപി തെരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നാണ് കർഷക നേതാവിന്റെ അവകാശവാദം.
ബിജെപിക്കെതിരെ യുപി മിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം വാരമാകും മഹാപഞ്ചായത്തെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.കർഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിലെ പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു.
കേരളത്തിൽ ഹർത്താൽ തുടങ്ങി
കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദിന് കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് കേരളത്തിൽ ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാരും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.
സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.

