ശബരിമല യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്: മാറാത്തത് മാറ്റം മാത്രം; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് മാറിയോയെന്ന ചോദ്യത്തിന്, മാറാത്തത് മാറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂടുതൽ വ്യക്തതതേടിയപ്പോൾ, അതിന്റെ മേൽ ആവശ്യമില്ലാത്ത ചർച്ച വേണ്ടെന്നായിരുന്നു എകെജി സെന്ററിൽ പത്രസമ്മേളനത്തിൽ പ്രതികരണം.
യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞത് മുൻനിർത്തി വിശദീകരണം തേടിയതായിരുന്നു മാധ്യമപ്രവർത്തകർ. ഇക്കാര്യത്തിൽ കൃത്യമായ മറുപടി പറഞ്ഞതാണെന്ന് ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞപോയ കാര്യങ്ങളിൽ ഒരു പോസ്റ്റുമോർട്ടം വേണ്ടാ. എന്നാൽ, അത് അടഞ്ഞ അധ്യായവുമല്ല. മൂന്നാംഭരണത്തിന് എൻഎസ്എസിന്റെ പൂർണപിന്തുണ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, എന്താ അക്കാര്യത്തിൽ സംശയം എന്നായിരുന്നു മറുചോദ്യം. എൻഎസ്എസുമായി അത്ര സ്വരച്ചേർച്ച ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യത്തിന്, സ്വരച്ചേർച്ചയില്ലാത്തിടത്തല്ലേ ചേർച്ചയുണ്ടാവേണ്ടത് എന്നായിരുന്നു മറുപടി. ഇടതുപക്ഷത്തിന് എല്ലാവരുടെയും വോട്ടുവേണം. സർക്കാർ എടുക്കുന്ന നിലപാടിന് എല്ലാവിഭാഗങ്ങളുടെയും പിന്തുണയുണ്ട്.
വോട്ടർപട്ടിക പരിഷ്കരണം പൗരത്വരജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള വളഞ്ഞ വഴിയാണ്. ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരും. വിദഗ്ധരെ പങ്കെടുപ്പിച്ച് ഒക്ടോബറിൽ സെമിനാർ സംഘടിപ്പിക്കും. കേരളത്തിന് എന്നോ ലഭിക്കേണ്ട എയിംസ് നഷ്ടപ്പെടുത്താനാണ് ഇപ്പോൾ കേന്ദ്രമന്ത്രിയും ബിജെപിയിലെ ഒരുവിഭാഗവും ശ്രമിക്കുന്നത്. കേരളത്തിന്റെ ഭാവിയെത്തന്നെ തകർക്കുന്ന നിരുത്തരവാദരീതിയിലാണ് കേന്ദ്രമന്ത്രി പെരുമാറുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

