അസര്‍ബയ്ജാൻ വിമാന അപകടം, റഷ്യ വെടിവെച്ചിട്ടതാകാമെന്ന് സംശയം; വിമാനത്തില്‍ മിസൈല്‍ കൊണ്ട പാടുകള്‍ ഉള്ളതായി സൂചന

കഴിഞ്ഞ ദിവസം അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകർന്നു വീണ സംഭവത്തില്‍ റഷ്യയ്ക്ക് പങ്കുള്ളതായി സൂചന.
വിമാനം റഷ്യ അബദ്ധത്തില്‍ വെടിവെച്ചിട്ടതാവാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിൻ്റേയോ ആക്രമണത്തിലാവാം വിമാനം തകർന്നു വീണതെന്നാണ് സൈനിക വിദഗ്ധർ സംശയിക്കുന്നത്.
മിസൈല്‍ പ്രതിരോധത്തിൻ്റെ ഭാഗമായാവാം റഷ്യ ഇത്തരമൊരു ആക്രമണത്തിന് തുനിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. ക്രിസ്മസ് ദിനത്തിലാണ് അസർബയ്ജാൻ എയര്‍ലൈന്‍സിൻ്റെ വിമാനം കസാഖ്സ്താന് സമീപം തകര്‍ന്നുവീണത്.
വിമാനത്തിൻ്റെ ഇന്ധന സംഭരണിയുടെ ഭാഗത്തും ടെയില്‍ ഭാഗത്തുമുള്ള പാടുകളും കുഴികളും മിസൈലിൻ്റെ കൂര്‍ത്ത ഭാഗം കൊണ്ടതാവാമെന്നാണ് വിദേശ മാധ്യമങ്ങള്‍ വിദഗ്ധരുടെ അഭിപ്രായത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസർബയ്ജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇതിനിടെ, യുക്രൈന്‍ ഡ്രോണുകള്‍ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസർബയ്ജാൻ വിമാനം പറന്നതെന്നും സൂചനകളുണ്ട്.
വിമാനത്തിൻ്റെ ലക്ഷ്യ സ്ഥാനമായ റഷ്യയിലെ ഗ്രോന്‍സി യുക്രൈന്‍ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണെന്നും. ഈ വര്‍ഷം മാത്രം മൂന്ന് ആക്രമണങ്ങളാണ് ഗ്രോന്‍സിയെ കേന്ദ്രമാക്കി യുക്രൈന്‍ നടത്തിയതെന്നുമുള്ള വിവരങ്ങള്‍ അപകടത്തിനു പിന്നില്‍ റഷ്യൻ സാന്നിധ്യം ഉണ്ടാവാനുള്ള സാധ്യതയെ ബലപ്പെടുത്തുന്നു.

