ദീപ് സിദ്ദുവിനെതിരെ കേസ്; ഗാസിപ്പുര്‍ ഒഴിയണമെന്ന് സമരക്കാര്‍ക്ക് നിര്‍ദേശം

ഗാസിപുർ: സമരരംഗത്തുള്ള കർഷകർക്കെതിരെ കർശന നടപടി സ്വീകരിക്കാനുറപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ഗാസിപുരിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോവണമെന്ന് ജില്ലാ ഭരണകൂടം കർഷകർക്ക് നോട്ടീസ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ ഗാസിപ്പുരിൽ നിന്ന് ഒഴിഞ്ഞു പോവണമെന്നാണ് നിർദേശം.
ഗാസിപുരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കർഷക നേതാക്കൾ പ്രതികരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കർഷകനേതാക്കൾ ഇന്ന് ഗാസിപുരിലെത്തിയേക്കും.
അതേസമയം ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങളിൽ നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഗുണ്ടാനേതാവിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനകനായി മാറിയ ലഖ സിദ്ധാനയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയർന്നിരുന്നു. ഇവരുടെ ബിജെപി ബന്ധവും പുറത്തുവന്നതിനാലാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ വൈകിയതെന്ന വിമർശനവും ഉയർന്നിരുന്നു.
ഇതിനിടെ പുതിയ കാർഷിക നിയമങ്ങൾ പരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. നിയമങ്ങളിൽ അഭിപ്രായമുണ്ടെങ്കിൽ സമിതിയെ ഇ-മെയിലിലൂടെ അറിയിക്കണമെന്ന് സമിതി പരസ്യപ്പെടുത്തിയിട്ടുണ്ട്.

