രോഗ വ്യാപനം തീവ്രം, സ്വാഭാവിക പരിണാമം; പോലീസ് പരിശോധന ശക്തമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് വ്യാപനം തീവ്രമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത വേണം. കോവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിമർശനങ്ങളുണ്ടായാലും പിന്നോട്ടില്ല. യഥാർഥ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കും.
പൊതു സ്ഥലങ്ങളിൽ കോവിഡ് മാർഗരേഖ പാലിക്കുന്നു എന്നുറപ്പാക്കാൻ പൊലീസ് ഇടപെടും. വെള്ളിയാഴ്ച രാവിലെ മുതൽ ഫെബ്രുവരി 10 വരെ പരിശോധന തുടരും. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം. വാർഡുതല സമിതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാർഡ് അംഗം നേതൃത്വം നൽകും. ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ, ഷോപ്പിങ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.
സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവർ പൊലീസിനൊപ്പം പ്രവർത്തിക്കും. വിവാഹചടങ്ങുകൾ നടത്തുമ്പോഴും ശ്രദ്ധ വേണം. ഹാളിൽ പരിപാടി നടത്തുമ്പോൾ ഉടമകൾ ആൾക്കൂട്ടം ഉണ്ടാകാതെ നോക്കണം. രാത്രി 10 മണിക്കുശേഷം പരമാവധി യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

