പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയിൽ കണ്ടെന്ന് സുരക്ഷാസേന; സൈന്യം തിരച്ചിൽ ഊർജിതമാക്കി

ശ്രീനഗര്‍: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയിൽ കണ്ടതായി സുരക്ഷാസേന. മേഖലയിൽ സൈന്യം തിരച്ചിൽ ഊർജിതമാക്കി . നിയന്ത്രണ രേഖയിൽ തുടർച്ചയായ നാലാം ദിവസവും പാകിസ്താൻ വെടിയുതിർത്തു. പ്രതിരോധ മന്ത്രി രാജനാഥ് സിങ് പ്രധാനമന്ത്രിയുമായി ഇന്നും കൂടിക്കാഴ്ച നടത്തി.
അതിനിടെ ഇന്ത്യയുമായി യുദ്ധത്തിലേക്ക് കടക്കരുതെന്ന് പാകിസ്താന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്നറിയിപ്പ് നൽകി. പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്താന് നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായാണ് റിപ്പോർട്ട്. അതേസമയം നാവിക സേനക്ക് 26 റഫാൽ മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു. 63,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
ഭീകരവാദികൾ എത്തിയത് വനമേഖലയിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചെന്നാണ് അന്വേഷ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കൊക്കേർനാഗ് വനമേഖലയിലൂടെയാണ് ഭീകരർ എത്തിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൂന്ന് വിദേശികളും ഒരു പ്രാദേശിക ഭീകരനും സംഘത്തിൽ ഉണ്ടായിരുന്നതാണ് സൂചന. ഭീകരരുമായി ബന്ധമുള്ള നിരവധിപേരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സംയുക്ത സേന മേധാവിയു മായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പ്രധാനമന്ത്രിയെ കണ്ടു സ്ഥിതി ധരിപ്പിച്ചു.
കഴിഞ്ഞ ദിവസം പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍റെ മോചനത്തിനായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അതിനിടെ പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ചൈന യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. സിന്ധു നന്ദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനെതിരെ സൈനിക നടപടികളിലേക്ക് കടക്കും എന്നാണ് പാകിസ്താൻ മന്ത്രിമാർ പറയുന്നത്.
അതിനിടെ, ഇന്ത്യ വിടാനുള്ള പാക് പൗരന്മാരുടെ സമയപരിധി ഇന്നലെ അവസാനിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അട്ടാരി-വാഗ അതിർത്തിയിലൂടെ 537 പാക് പൗരന്മാർ ഇന്ത്യ വിട്ടിട്ടുണ്ട്.14 നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 850 ഇന്ത്യാക്കാർ പാകിസ്താനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി. മെഡിക്കൽ വിസയിൽ വന്നവർ ചൊവ്വാഴ്ചയോടുകൂടി രാജ്യം വിടണം എന്നാണ് നിർദേശം.