മക്കളാണേ സത്യം, ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ കണ്ടിട്ടില്ല: എ.പി.അബ്ദുല്ലക്കുട്ടി

തിരുവനന്തപുരം∙ സോളർ പീഡന കേസിൽ സിബിഐ ക്ലീൻചിറ്റ് നൽകിയതിനു പിന്നാലെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി. പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്ന പഴയ നിലപാട് ശക്തമായി ഒന്നുകൂടി പറയുകയാണ് അദ്ദേഹം. ‘‘എന്റെ രണ്ടു മക്കളാണേ സത്യം, ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല’’ എന്ന് അദ്ദേഹം കുറിച്ചു. ഇതിനൊപ്പം താനും കുടുംബവും മക്കളും നേരിട്ട അപമാനവും പലായനവും അടക്കം കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. കെ.സുധാകരൻ, മുൻ ഡിജിപി ടി.പി.സെൻകുമാർ എന്നിവരെ പേരെടുത്ത് കുറിപ്പിൽ പറയുന്നു. ഡിവൈഎഫ്ഐ ആക്രമിച്ച കാര്യങ്ങളും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
സോളാർ പീഡന പരാതി സിബിഐ ക്ലീൻചിറ്റ് നൽകിയതിനെ തുടർന്ന് പല മാധ്യമ സുഹൃത്തുക്കളും ചാനലുകാരും വിളിച്ചു. പക്ഷേ, പ്രതികരിക്കാൻ പറ്റിയില്ല, ക്ഷമിക്കുക. പുതുതായി ഒന്നും പറയാനില്ല. അന്ന് ഈ പരാതി വന്ന ഉടനെ കേരളത്തിലെ മാധ്യമപ്രവർത്തകരോട് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? അതേ വാചകം തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. ‘‘എന്റെ രണ്ടു മക്കളാണേ സത്യം, ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ ഞാൻ കണ്ടിട്ട് പോലുമില്ല’’– ഇതായിരുന്നു അന്നത്തെ എന്റെ പ്രതികരണം. പിന്നീട് ഇതുവരെ ആ വിഷയത്തെക്കുറിച്ച് ഞാൻ എവിടെയും പറയാൻ മെനക്കെട്ടിട്ടില്ല.
ഇപ്പോൾ സത്യം വിജയിച്ചു, ആശ്വാസമായി. വാർത്താ ചാനലുകളിൽ ബ്രേക്കിങ് ആയി വാർത്ത വന്ന ഉടനെ ഞാൻ വിളിക്കാൻ ശ്രമിച്ചത് എന്റെ മകളെയാണ്. വർഷങ്ങൾക്കു മുൻപ് അവൾ മൂന്നാം ക്ലാസ് പഠിക്കുമ്പോഴാണ് ഈ സംഭവം. അന്ന് ഞാനും കുടുംബവും തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്റെ മകൾ സ്കൂളിൽ നിന്ന് വന്ന് പറയുന്നത് ക്ലാസിൽ കുട്ടികൾ പപ്പയെ കളിയാക്കുന്ന കാര്യമാണ്. ഒരു പിതാവ് എന്ന രീതിയിൽ ഞാനന്ന് മൂന്നാം ക്ലാസുകാരിയായ മകളുടെ മുൻപിൽ തകർന്നുപോയി. അവൾ ഇനി സ്കൂളിൽ പോകില്ല എന്ന് ശഠിച്ചു.
ഞാനും ഭാര്യയും വലിയ പ്രതിസന്ധിയിലായി. മകൾ തമന്ന ഒരു കണ്ടീഷൻ വച്ചു, മലയാളം വാർത്തകൾ ഇല്ലാത്ത നാട്ടിലേക്ക് പോകാം. അങ്ങനെ ഞാനും ഭാര്യയും ഒക്കെ ആലോചിച്ചിട്ടാണ് ഞങ്ങൾ കേരളത്തിൽ നിന്ന് കർണാടകത്തിലേക്കും തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്കും പലായനം ചെയ്തത്. ഞാനെന്ന പുത്രനും ഞാനെന്ന പിതാവും ഞാനെന്ന ഭർത്താവും മാനസികമായി അന്ന് തകർന്നപ്പോൾ കൂടെ കട്ടയ്ക്ക് നിന്ന ഉമ്മായ്ക്കും ഭാര്യയ്ക്കും മക്കൾക്കും സുഹൃത്തുക്കളെയും സ്മരിക്കുന്നു.
ചില അനുഭവങ്ങൾ പറയട്ടെ, കെ.സുധാകരന്റെ ഉപദേശം ഒളിവിൽ പോകണമെന്നായിരുന്നു. ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു, ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ഒളിവിൽ പോകണം. നിരപരാധിയാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
മറ്റൊരു സംഭവം. ഡിവൈഎഫ്ഐക്കാർ കണ്ണൂരിൽ വച്ച് എന്നെ വളഞ്ഞിട്ട് ആക്രമിച്ചതാണ്. അവരെന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമല്ല, ദേഹോപദ്രവം ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ് നിലത്ത് വീണു കിടക്കുന്ന കൂപ്പു കൈയ്യോടെയുളള എന്റെ ഒരു ചിത്രം പത്രങ്ങളിലൊക്കെ വന്നു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു ‘എന്നെകൊല്ലരുതേ’. പക്ഷേ, നിങ്ങൾക്കറിയോ ഞാനന്ന് മനസ്സിൽ പറഞ്ഞത് ‘എന്നെ കൊന്നു താ’ എന്നാണ്. കാരണം ഭാര്യയും മക്കളും ഉമ്മയും ഉപ്പയും ഒക്കെ ഉള്ള ഒരു സാധാരണ പച്ച മനുഷ്യനാണ് ഞാനും. ഇത്തരമൊരു കേസിൽ നിയമത്തിന്റെ മുൻപിൽ നമുക്ക് വിചാരണ ചെയ്യപ്പെടാം. പക്ഷേ, പാർട്ടി കോടതിയുടെ ഈ വിചാരണയ്ക്കിടയിലെ അപമാനിക്കപ്പെട്ടപ്പോൾ എന്നെ കൊന്നു താ എന്നല്ലാതെ എന്ത് പറയാൻ. പിന്നീട് ഒരിക്കൽ ബിജു കണ്ടക്കൈ എന്ന ഡിവൈഎഫ്ഐ നേതാവിനെ കണ്ടപ്പോൾ ഞാൻ താമശ രൂപത്തിൽ പറഞ്ഞു: ‘അപമാനിക്കാം, പക്ഷേ, രാഷ്ട്രീയമായി എന്നെ നിങ്ങൾക്ക് അവസാനിപ്പിക്കാൻ സാധിക്കില്ല’.
ഈ പരാതിക്കാരിയുടെ ഒരു പ്രമാദമായ പ്രസ്താവന ഉണ്ടായിരുന്നു, ഇ.പി.ജയരാജൻ കോടികൾ തന്നിട്ടാണ് ഞാൻ പരാതി കൊടുത്തത് എന്ന്. രാഷ്ട്രീയത്തിൽ നിന്ന് വളഞ്ഞ വഴിക്ക് കാശുണ്ടാക്കുന്നവർ അത് എന്ത് നീച പ്രവർത്തിക്കും ഉപയോഗിക്കും. ആ പാവം ജയരാജന്റെ ഇന്നത്തെ അവസ്ഥ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടി പറയുകയല്ല, ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.
മറ്റൊരു സംഭവം കൂടി പറയാം. എനിക്കെതിരെ ഈ പരാതി വന്നപ്പോൾ ഉടനെ എന്നെ വിളിക്കുന്നത് അന്നത്തെ ജയിൽ ഡിജിപി ആയിരുന്ന സെൻകുമാർ സാറാണ്. അദ്ദേഹം വിളിച്ചിട്ട് എനിക്ക് നൽകിയ ഉപദേശം പറയട്ടെ, ‘ഈ പാരാതിയിൽ ഒരു എഫ്ഐആർ പോലും എടുക്കരുത്. സുപ്രീം കോടതിയുടെ ശക്തമായ വിധിയുണ്ട്, നിർദേശം ഉണ്ട്. ലളിതകുമാരി v/s ഗവണ്മെന്റ് ഓഫ് യുപി കേസിൽ പറയുന്നത് ആറുമാസം മുൻപുള്ള പരാതിയാണെങ്കിൽ, ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളാണ് പരാതിക്കാരിയെങ്കില്, എഫ്ഐആർ ഇടുന്നതിനു മുൻപ് ക്വിക്ക് വെരിഫിക്കേഷൻ നടത്തണം. നിങ്ങൾ ആഭ്യന്തര മന്ത്രിയോട് സംസാരിക്കണം’. ആ നല്ല പൊലീസ് ഓഫിസറുടെ ഉപദേശം ഇവിടെ സ്മരിക്കുകയാണ്. അന്ന് അദ്ദേഹവുമായി ഞാൻ വ്യക്തിപരമായി വലിയ പരിചയം പോലുമില്ല. പക്ഷേ, അദ്ദേഹം എത്രമാത്രം നന്മയുള്ള മനുഷ്യനാണ് എന്ന് ഞാൻ ഈ സന്ദർഭത്തിൽ ഓർക്കുകയാണ്.
അവസാനം ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ വല്ലാതെ പൊലിപ്പിച്ചു കൊടുക്കുന്നതിനുള്ള വിമർശനം പൊതുവിലുണ്ട്. പക്ഷേ, എന്റെ അഭിപ്രായം മാധ്യമങ്ങളെ അങ്ങനെ പൂർണമായി കുറ്റപ്പെടുത്താൻ പറ്റില്ല. അത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി മാത്രമല്ല. സീസറുടെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം. മര്യാദാ പുരോഷാത്തമൻ ശ്രീരാമ ഭഗവാന്റെ നാടാണ്. സീതാ ദേവീ പോലും സംശയത്തിനധീതമാവണം. അതാണ് ധർമം. അതാണ് ഭാരതം നമ്മളെ പഠിപ്പിച്ചത്. അതുകൊണ്ട് പൊതുപ്രവർത്തനത്തിൽ നിൽക്കുന്നവർക്കെതിരെ വിമർശങ്ങള് വരുമ്പോൾ അത് സംശയാതീതമായി തെളിയിക്കപ്പെടണം അവസാനം സത്യം വിജയിച്ചു. ആശ്വാസമായി.

