വിമാനത്തില്‍ ദുര്‍ഗന്ധം; യാത്രക്കാരെ എമര്‍ജൻസി സ്ളൈഡറുകള്‍ വഴി ഒഴിപ്പിച്ചു

വാഷിംഗ്ടണ്‍: വിമാനത്തിനുള്ളില്‍ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യുഎസിലാണ് സംഭവം. ഒർലാൻഡോയിലേക്ക് പുറപ്പെടാനിരുന്ന ഫ്രോണ്ടിയർ എയർലൈൻസിൻ്റെ 1759 നമ്ബർ വിമാനത്തിലാണ് ദുർഗന്ധം അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണല്‍ എയർപോർട്ടില്‍ നിന്ന് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ദുർഗന്ധം പരന്നത്. തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ പൈലറ്റ് നിർദേശം നല്‍കുകയായിരുന്നു. ശേഷം എമർജൻസി സ്ലൈഡുകളിലൂടെയും ജെറ്റ് ബ്രിഡ്ജ് വഴിയും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി. വിമാനത്തില്‍ നിന്ന് യാത്രക്കാർ എമർജൻസി സ്ളൈഡ് വഴി പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. സ്ലൈഡില്‍ നിന്ന് താഴേക്ക് ഊർന്നിറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് പരുക്കേല്‍ക്കുകയും ചെയതു. 226 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തില്‍ പുകയോ തീയോ കണ്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ വിമാനക്കമ്ബനി യാത്രക്കാരോട് ക്ഷമാപണം നടത്തുകയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. ക്യാബിനില്‍ പുകയുടെ ഗന്ധം അനുഭവപ്പെട്ടതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) ഫോക്സ് ബിസിനസ്സിനോട് പറഞ്ഞു.

