അഭ്യൂഹങ്ങൾക്ക് വിരാമം; നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. പാർട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
തൃപ്പൂണിത്തുറ മുൻ എംഎൽഎയായ സ്വരാജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇടതുമുന്നണിക്കു നിലമ്പൂരില്‍ വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലക്ഷ്യമിടുന്ന വന്‍കുതിപ്പിന് നാന്ദികുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി.അന്‍വര്‍ സംഘടനയെ ഒറ്റുനല്‍കി യുഡിഎഫിനൊപ്പം നില്‍ക്കുന്നത് കേരളസമൂഹം കണ്ടതാണ്. യൂദാസിനെ പോലെ സംഘടനയെ ഒറ്റിയ അന്‍വറിന്റെ ദയനീയ അവസ്ഥയും സമൂഹം കണ്ടുകൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.