KSDLIVENEWS

Real news for everyone

ഇരട്ടകളായ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നാല് മക്കള്‍ക്കൊപ്പം ഭാര്യയെ വീട്ടില്‍ നിന്നും പുറത്താക്കി; ഭര്‍ത്താവ് അറസ്റ്റില്‍

SHARE THIS ON

മലപ്പുറം: വണ്ടൂര്‍ നടുവത്ത് രാത്രി മദ്യപിച്ചെത്തി ഭാര്യയെയും 21 ദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ അടക്കം 4 കുട്ടികളെയും വീട്ടില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്ബന്‍ ഷമീറിനെ വണ്ടൂര്‍ പൊലീസ് ആണ് പിടികൂടിയത്. ജൂണ്‍ 19 ന് രാത്രി ആയിരുന്നു സംഭവം. കടുത്ത മദ്യപാനി ആയ കല്ലിടുമ്ബന്‍ ഷമീര്‍ ഭാര്യയെ മര്‍ദ്ദിക്കുക പതിവാണ് എന്നാണ് ആരോപണം. രണ്ട് ഇരട്ടക്കുട്ടികള്‍ അടക്കം 4 മക്കള്‍ ആണ് ഇവര്‍ക്ക്.

നാലു മക്കളില്‍ മുത്ത കുട്ടിക്ക് 4 വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും സംഭവം നടക്കുമ്ബോള്‍ ഇരട്ടക്കുട്ടികള്‍ക്ക് 21 ദിവസം മാത്രവും ആയിരുന്നു പ്രായം. രാത്രി 10 മണിയോടെ വീട്ടിലെത്തിയ ഷമീര്‍, ഭാര്യയുടെ 50 വയസുള്ള അമ്മയെയും റോഡിലേക്ക് ഇറക്കി വിട്ടു. കുട്ടികളെയും ഉപദ്രവിച്ചു എന്നാണ് മൊഴി. ഒറ്റപ്പെട്ട് ഭയന്ന് വിറച്ച ഇവര്‍ക്ക് ആശ്രയം ആയത് ആശ പ്രവര്‍ത്തകരായിരുന്നു. –

വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ പിന്നാലെ ആദ്യം ആശ പ്രവര്‍ത്തകരെ ആയിരുന്നു ഇവര്‍ വിളിച്ചത്. ആശ പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗം കെ.പി ഭാസ്കരന്‍ സ്ഥലത്തെത്തി പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ട് കുടുംബത്തെ മലപ്പുറത്തെ ആശ്രയ കേന്ദ്രമായ ” സ്നേഹിത” യിലേക്ക് മാറ്റുകയായിരുന്നു..ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂര്‍ പൊലീസ് ഷമീറിനെതിരെ കേസെടുത്തത്.

സംഭവം നടന്ന അന്ന് രാത്രി വീട് പൂട്ടി മുങ്ങിയ ഷമീര്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ എത്തിയിരുന്നു. ഇതറിഞ്ഞെത്തിയ വണ്ടൂര്‍ പൊലീസ് ഷമീറിനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.ഇതിന് മുന്‍പും പലവട്ടം ഷമീര്‍ കുടുംബത്തെ ഉപദ്രച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ പ്രസവസമയത്ത് ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഷമീര്‍ തയ്യാറായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് ആണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

മദ്യപിച്ചെത്തി യാണ് അന്നും ഷമീര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. പക്ഷേ അന്ന് പരാതിയൊന്നും ഒന്നുമില്ലെന്ന് ഭാര്യ അറിയിച്ചതിനാല്‍ ഷമീറിനെതിരെ പൊലീസ് നടപടി എടുത്തില്ല. സ്ത്രീകള്‍ക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കല്‍, കുട്ടികള്‍ക്കെതിരായ അക്രമം തുടങ്ങി നിരവധി ഗുരുതര വകുപ്പുകള്‍ പ്രകാരം ആണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഷമീറിനെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

വണ്ടൂര്‍ സിഐ ദിനേശ് കോറോത്ത്, എസ് ഐ അബ്ദുല്‍ റഷീദ് , വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ചിത്ര എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷമീറിന്‍റെ ഭാര്യയും കുട്ടികളും ഇപ്പോഴും മലപ്പുറത്തെ വനിത ആശ്രയ കേന്ദ്രമായ “സ്നേഹിത”യില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!