വെള്ളപ്പൊക്കത്തിൽ സ്കൂൾ മുങ്ങി: ജാർഖണ്ഡിൽ 162 കുട്ടികൾ മേൽക്കൂരയിൽ പിടിച്ചുനിന്നത് ഒരു രാത്രി മുഴുവൻ

ജംഷഡ്പുർ: ജാർഖണ്ഡിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടേണ്ടിവന്ന 162 കുട്ടികളെയും രക്ഷിച്ചു. ഈസ്റ്റ് സിങ്ഭും ജില്ലയിൽ പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളാണ് കുടുങ്ങിയത്. സമീപത്തെ ഗുദ്ര നദിയിൽ വെള്ളം പൊങ്ങിയതോടെ അധ്യാപകർ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണർത്തി മേൽക്കൂരയിലേക്ക് കയറി. പുലർച്ചെ 4 മണിയോടെ സ്കൂൾ കെട്ടിടം മുങ്ങി.
അഞ്ചരയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് എസ്പി ഋഷഭ ഗാർഗ് പറഞ്ഞു. ഒറ്റനില കെട്ടിടം പൂർണമായും മുങ്ങി. ആസ്ബസ്റ്റോസ് ഷീറ്റിലാണ് കുട്ടികളും അധ്യാപകരും 5 മണിക്കൂറോളം മഴനനഞ്ഞ് ഇരുന്നത്.