കൊട്ടാരക്കരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു ; മൂന്നുപേര്‍ തൽക്ഷണം മരിച്ചു

കൊല്ലം കൊട്ടാരക്കരയിലെ എം സി റോഡില്‍ വയയ്ക്കല്‍ ആനാട്ട് ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രക്കാരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗോപികയുടെ മാതാവ് ഉദയ(30)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവര്‍ സ്വകാര്യാശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പൊലിക്കോട്ടു നിന്ന് വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടേയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ മൂന്നു യാത്രക്കാരും പെടുകയായിരുന്നു. കമ്പംകോട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഗോപിക സംഭവ സ്ഥലത്തു തന്നെ മരിച്ചു. പിതാവ് ഗോപുകുമാര്‍ വിദേശത്താണ്. വയയ്ക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് രഞ്ജിത്ത്. ഭാര്യ: സുപര്‍ണ. മകള്‍: ഋതിക.