KSDLIVENEWS

Real news for everyone

സര്‍വകലാശാലാ പോരില്‍ പുതിയ ഗവര്‍ണര്‍ ആര്‍ലേക്കറും മോശമല്ല; ആശങ്കയോടെ സര്‍ക്കാര്‍

SHARE THIS ON

തിരുവനന്തപുരം: കലഹത്തിന്റെ കോളിളക്കമുണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാനുശേഷം രാജേന്ദ്ര ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി എത്തുമ്പോള്‍ ആശങ്കയൊഴിയാതെ സര്‍ക്കാര്‍. ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സര്‍വകലാശാലാ വിഷയങ്ങളില്‍ നേരിട്ടിടപെട്ട് ബിഹാര്‍ സര്‍ക്കാരുമായി പോരടിച്ചാണ് ആര്‍ലേക്കറുടെ വരവ്.

ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി.യോടും സംഘപരിവാറിനോടും അനുഭാവമുള്ളയാളായിരുന്നെങ്കില്‍ ആര്‍ലേക്കര്‍ ബി.ജെ.പി. നേതാവും ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ളയാളുമാണ്. അതിനാല്‍, കേരളത്തിലേക്കുള്ള ആര്‍ലേക്കറിന്റെ വരവിന് ഏറെ രാഷ്ട്രീയമാനങ്ങളുണ്ട്. പുതിയ ഗവര്‍ണറായി അദ്ദേഹം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ഗോവ സ്വദേശിയായ ആര്‍ലേക്കര്‍ ബി.ജെ.പി. രൂപംകൊണ്ട 1980 മുതല്‍ പാര്‍ട്ടിയുടെ ഭാഗമാണ്. ബി.ജെ.പി. ഗോവ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സത്യാഗ്രഹം കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളുടെ കൈയിലെ ആയുധം കണ്ടാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്ന് സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടക്കം ഉറപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ പട്ടാളസേവനം നിര്‍ബന്ധമാക്കണമെന്ന ആര്‍ലേക്കറിന്റെ നിലപാടും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അടിമുടി ‘രാഷ്ട്രീയ’ക്കാരനായ ആര്‍ലേക്കറുടെ കരുനീക്കങ്ങളെ നേരിടുന്നതാവും വെല്ലുവിളി.

ആദ്യകടമ്പ നയപ്രഖ്യാപനം

ജനുവരി മൂന്നാംവാരം നിയമസഭ തുടങ്ങും. പുതിയ വര്‍ഷത്തെ സഭ നയപ്രഖ്യാപനത്തോടെയാണ് തുടങ്ങുക. സാമ്പത്തികപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രവിമര്‍ശനവും ഉള്ളടക്കമാവും. പുതിയ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ എന്തു നിലപാടെടുക്കുമെന്നത് നിര്‍ണായകമാവും.

വിരമിച്ച ജഡ്ജിമാരായ വി. ഷെര്‍സി, അശോക് മേനോന്‍ എന്നിവരെ ഉപലോകായുക്തമാരായും പി.എസ്.സി. അംഗമായി റിഷ ടി. ഗോപാലിനെയും നിയമിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഒപ്പിടാതെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മടക്കം. പുതിയ ഗവര്‍ണര്‍ ഇതിലെന്ത് തീരുമാനമെടുക്കുമെന്നതും കാത്തിരുന്ന് കാണേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!