വിമാനത്തിൽനിന്ന് കഴിക്കാൻ ലഭിച്ച സാൻവിച്ചിൽ സ്‌ക്രൂ; ഇൻഡിഗോ എയർലൈൻസിനെതിരെ യാത്രക്കാരൻ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന ആരോപണവുമായി യാത്രക്കാരൻ. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണ് യാത്രക്കാരന് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചത്. വിമാനത്തില്‍ വെച്ച് ഭക്ഷണം കഴിച്ചില്ലെന്നും ചെന്നൈയിലിറങ്ങിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും യാത്രക്കാരന്‍ പ്രതികരിച്ചു. സംഭവത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നായിരുന്നു മറുപടി. ഇതോടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നാണ് സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നത്. നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ എയർലൈനിനെതിരെ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതേസമയം ചിലർ എഫ്എസ്എസ്എഐയിൽ(ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരാതിപ്പെടാനും പറയുന്നുണ്ട്. ചിലര്‍ ഉപഭോക്തൃ കോടതിയിൽ പരാതി ഉന്നയിക്കാനാണ് ആവശ്യപ്പെടുന്നത്. പരാതിക്കാരന്റെ കുറിപ്പ് ഇങ്ങനെ: ‘ഈയിടെ 01/02/24 ന് ബാംഗളൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുമ്പോൾ സാൻഡ്‌വിച്ചിൽ നിന്ന് എനിക്കൊരു സ്ക്രൂ ലഭിച്ചു. വിഷയം ഇൻഡിഗോ അധികൃതരെ ധരിപ്പിച്ചെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്ന കാരണത്താല്‍ അവര്‍ പരാതി തള്ളി. ഇതിനെ ഞാന്‍ എങ്ങനെ നേരിടണമെന്ന് നിങ്ങള്‍ പറഞ്ഞുതരണം”-ഒരു ഭക്ഷണ പൊതിക്കുള്ളില്‍ പാതി കഴിച്ച സാന്‍വിച്ചിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം എഴുതി.

