വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണിത്; ബ്രിജ് ഭൂഷണിനെതിരായ കോടതി നടപടിയില്‍ സാക്ഷി മാലിക്

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താനുള്ള ഡല്‍ഹി കോടതിയുടെ ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്.
വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണ് ഇതെന്നാണ് ഒളിമ്ബിക് വെങ്കല മെഡല്‍ ജേതാവുകൂടിയായ സാക്ഷിയുടെ പ്രതികരണം.
അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ക്കെതിരെ ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഒളിമ്ബ്യൻമാരായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ന്യൂഡല്‍ഹിയിലെ ജന്തർ മന്തറില്‍ മാസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു.
” കേസ് ശരിയായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. തീർച്ചയായും ഇത് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണ്. അന്തിമ നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും,” സാക്ഷി മാലിക് തൻ്റെ ആദ്യ പ്രതികരണത്തില്‍ പറഞ്ഞു. യുവ വനിതാ ഗുസ്തി താരങ്ങളുടെ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും സാക്ഷി കൂട്ടിചേർത്തു.
വനിതാ താരങ്ങള്‍ നല്‍കിയ ആറു കേസുകളില്‍ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ആറാമത്തെ ഗുസ്തി താരത്തിന്റെ കേസില്‍ ബ്രിജ് ഭൂഷണെതിരെ കുറ്റമില്ല. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

