ഉണ്ണിത്താന് വേണ്ടി പുറത്തുപോകുന്നു: പോസ്റ്റുമായി ബാലകൃഷ്ണൻ പെരിയ; കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി

കാസർകോട്∙ പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ വിമർശനം നടത്തിയ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഉണ്ണിത്താനും പെരിയ കേസ് പ്രതി മണികണ്ഠനും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് വിമർശനം. കോൺഗ്രസിനെ തകർത്ത് സിപിഎമ്മിൽ എത്തിയ പാദൂർ ഷാനവാസിന്റെ വീട്ടിൽ ഉൾപ്പെടെ തന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താനെന്നും ഉണ്ണിത്താന് വേണ്ടി താൻ പുറത്തുപോകുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ബാലകൃഷ്ണൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു.
ബാലകൃഷ്ണൻ പെരിയയുടെ ഫെയസ്ബുക്ക് കുറിപ്പ്
ഇത് രാജ്മോഹൻ ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്. കോൺഗ്രസിനെ തകർത്ത് സിപിഎമ്മിൽ എത്തിയ പാദൂർ ഷാനവാസിന്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ. കോൺഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ. ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ.
നാവിനെ ഭയമില്ലാത്ത കെ.സുധാകരനും കെ.സി.വേണുഗോപാലും ഒഴികെയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും, എന്നനിക്കറിയാം. പക്ഷെ കാസർഗോഡിന്റെ രാഷ്ട്രീയ നിഷ്കളങ്കതയ്ക്കു മുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.
രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസിക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.
എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984 മുതൽ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു. 32 വോട്ടുകൾ സ്വന്തം വീട്ടിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി. ഈ പാർലമെന്റ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു
ഒടുവിൽ ഈ വരുത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ സമ്മേളനത്തിൽ.

