വധശ്രമ കേസ് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി; സുപ്രിംകോടതിയെ സമീപിച്ച് പി ജയരാജൻ

വധശ്രമ കേസ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ച് പി ജയരാജൻ. പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടാം പ്രതി ഒഴികെ ഏഴു പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. നേരത്തെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരുന്നു.
ഹൈക്കോടതി വിധി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ പറഞ്ഞത്. ഇതേകാര്യം ചൂണ്ടിക്കാട്ടിയാണ് പി ജയരാജനും സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾക്ക് നോട്ടീസ് നൽകി. ഓഗസ്റ്റ് 30ന് ഹർജി പരിഗണിക്കും.
1999ലെ തിരുവോണ നാളിൽ പി.ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കലാപമുണ്ടാക്കാൻ ശ്രമം, വധശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലായിരുന്നു ചൂണ്ടിക്കാണിച്ചാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കോടതി വെറുതെ വിട്ടത്.
2007ൽ വിചാരണക്കോടതി ഇവർക്ക് പത്തുവർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.

