സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയിൽ അഞ്ച് മരണം; കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായി. കാസർഗോഡ് കാഞ്ഞങ്ങാട് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങി മരിച്ചു.
അരൈവട്ടത്തോടിലെ അബ്ദുള്ളകുഞ്ഞിയുടെ മകന് സിനാന്(16) ആണ് മരിച്ചത്.
എറണാകുളം വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് ആണ് മരിച്ചത്.
ആലപ്പുഴയില്‍ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദ്(28) ആണ് മരിച്ചത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.
തൃശൂർ കൊടുങ്ങല്ലൂരില്‍ ആനാപ്പുഴയില്നിന്ന് കാണായായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി.ജാക്സണ് (12) ആണ് മരിച്ചത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

