പ്രിയങ്കയ്ക്കൊപ്പം ഇന്നു രാഹുലും; വയനാട്ടിലും ചേലക്കരയിലും കലാശക്കൊട്ട്, വോട്ടുറപ്പിക്കാൻ മുന്നണികൾ

കൽപറ്റ/തൃശൂർ: ഉപതിരഞ്ഞെടപ്പു നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്നു പ്രചാരണം സമാപിക്കും. വയനാട്ടിലെ ബത്തേരിയിൽ രാവിലെ പത്തിനും കോഴിക്കോട് തിരുവമ്പാടിയിൽ ഉച്ചകഴിഞ്ഞു മൂന്നിനും നടക്കുന്ന റോഡ് ഷോകളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി വൈകിട്ട് നാലിനു കൽപറ്റയിൽ റോഡ് ഷോ നടത്തും. ബത്തേരി ചുങ്കത്താണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണസമാപനം.
യു.ആർ.പ്രദീപിനുവേണ്ടി കഴിഞ്ഞ 2 ദിവസങ്ങളിലായി 6 പൊതുയോഗങ്ങളിൽ പ്രസംഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തന്നെ പ്രചാരണത്തിനു നേതൃത്വം നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണം നയിച്ചു. തൃശൂരിലെ ജയത്തിന്റെ ആവേശം ചേലക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും സ്ഥാനാർഥി കെ.ബാലകൃഷ്ണനും.
മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മാങ്കൂട്ടത്തിൽ
പാലക്കാട്: ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന ഇടതുപക്ഷ നേതാക്കളുടെ പ്രചാരണത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു പാലക്കാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ‘പെട്ടി മടക്കി വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനിയും നാടകങ്ങൾ സിപിഎമ്മിൽനിന്നു പ്രതീക്ഷിക്കുന്നു. വ്യാജനെന്നു പലതവണ വിളിച്ചപ്പോഴും സഹിച്ചതാണ്. ഇനി അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ല.’ – രാഹുൽ പറഞ്ഞു.

