ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ചൊവ്വാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.
മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി രാഘോപുർ മണ്ഡലത്തിലാണ് മത്സരിച്ചത്. മഹുവയിലെ സിറ്റിങ് എംഎൽഎ ആയ തേജ് പ്രതാപ് ഹസൻപുറിലാണ് മത്സരിച്ചത്. 2.86 കോടി വോട്ടർമാരാണ് രണ്ടാംഘട്ടത്തിൽ വോട്ടവകാശം വിനിയോഗിച്ചത്.
ബിഹാർ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളിൽ ഏറ്റവും വലുതും ഇന്ന് നടന്ന രണ്ടാംഘട്ടം ആയിരുന്നു. 1464 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടി. ബിജെപി 46, ജനതാദൾ (യുണൈറ്റഡ്) 43, ആർജെഡി 56, കോൺഗ്രസ് 24 എന്നിങ്ങെയാണ് വിവിധ പാർട്ടികളിൽനിന്ന് ഇന്ന് ജനവിധി തേടിയവരുടെ എണ്ണം. എൻഡിഎയുടെ ഭാഗമായ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) യുടെ അഞ്ച് സ്ഥാനാർഥികളും മത്സര രംഗത്തുണ്ടായിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ മൂന്ന് ഇടത് പാർട്ടികൾ (സിപിഐ എംഎൽ ആറ്, സിപിഎമ്മും സിപിഐയും നാലുവീതം) 14 സീറ്റുകളിലാണ് മത്സരിച്ചത്.
അതിനിടെ, പട്ന ജില്ലയിലെ ഫത്തുഹയിൽ ഒരുകുടുംബത്തിലെ മൂന്നുപേരെ പോളിങ് ബൂത്തിന് പുറത്തുവച്ച് ഒരുസംഘം ആക്രമിച്ചുവെന്ന പരാതി ഉയർന്നിട്ടുണ്ട്. വോട്ടുചെയ്യാനെത്തിയ മൂന്നുപേരോടും ഒരുസംഘം ആളുകൾ തങ്ങളുടെ പാർട്ടി സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വിസമ്മതം പ്രകടിപ്പിച്ചുവെന്ന് അക്രമത്തിന് ഇരയായവർ പറഞ്ഞു. അതിനുശേഷം വോട്ടുചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് അവർ പറയുന്നു.
ഒന്നാംഘട്ട വോട്ടെടുപ്പ് 71 മണ്ഡലങ്ങളിൽ ഒക്ടോബർ 28 നാണ് നടന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ ഒന്നാം ഘട്ടത്തിലും സ്വീകരിച്ചിരുന്നു. നവംബർ ഏഴിനാണ് മൂന്നാംഘട്ടം. നവംബർ പത്തിനാണ് വോട്ടെണ്ണൽ.
ഉപതിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം ഇത്തരത്തിലാണ്. ഛത്തീസ്ഗഢ് – 71.99, ഗുജറാത്ത് – 57.98, ഹരിയാണ – 68, ജാർഖണ്ഡ് – 62.51, കർണാടക- 51.3, മധ്യപ്രദേശ് – 66.37, നാഗാലാൻഡ്- 83.69, ഒഡീഷ – 68.06, തെലങ്കാന – 81.44, ഉത്തർപ്രദേശ് – 51.57.
പ്രവേശിക്കാന്‍ പാടില്ലെന്നുണ്ടോ – തേജസ്വി യാദവ്

