വ്യോമാക്രമണവും വെടിവെപ്പും; ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ 52 പേര് കൊല്ലപ്പെട്ടു

ഗാസ സിറ്റി: വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 52 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവില്‍ ഡിഫന്‍സ് ഏജന്‍സിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്
പുലര്‍ച്ചെ മുതല്‍ ഗാസയുടെ വിവിധഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തില്‍ ഗാസ സിറ്റിയില്‍ മാത്രം ഒരു കുഞ്ഞുള്‍പ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ഗാസയില്‍ 14 പേരും ഗാസയുടെ തെക്കുഭാഗത്ത് 28 പേരും കൊല്ലപ്പെട്ടു.
ഗാസാ നിവാസികളില്‍ ചിലര്‍ക്ക് ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും മറ്റുചിലര്‍ക്ക് ഡ്രോണ്‍ ആക്രമണത്തിലുമാണ് ജീവന് നഷ്ടപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരുമുണ്ട്. അല്‍ ടിന, മൊരാഗ് മേഖലകളില്‍ ഭക്ഷണത്തിന് വരിനില്ക്കുന്നവര്ക്കു നേരെ ഇസ്രയേല്‍ സൈന്യം വെടിവെപ്പിലും പലര്‍ക്കും ജീവന് നഷ്ടമായി.
ഇസ്രയേലിന്റെ ഇന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സ്റ്റാഫ് അംഗമായ ഒമര്‍ അല്‍ ഹയേക് എന്ന ഇരുപത്താറുകാരനും ഉള്‍പ്പെടുന്നു. സെന്‍ട്രല്‍ ദെയ്ര് അല്‍ ബലയില്‍ സിവിലിയന്മാരുടെ നേര്‍ക്കുണ്ടായ ആക്രമണത്തിലാണ് ഒമര്‍ കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പറഞ്ഞു.

