KSDLIVENEWS

Real news for everyone

കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനിക്ക് ചിറകുമുളയ്ക്കുന്നു; ഏപ്രിലിൽ സർവീസ് തുടങ്ങിയേക്കും

SHARE THIS ON

കോഴിക്കോട്: സഹകരണമേഖലയിൽ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിക്ക് ചിറകുമുളയ്ക്കുന്നു. കേരള സിവിൽ ഏവിയേഷൻ ഡിവലപ്മെന്റ് സഹകരണസംഘം ലിമിറ്റഡ് എന്നാകും കമ്പനിയുടെ പേര്. രജിസ്ട്രേഷഷൻ നടപടികൾ വെള്ളിയാഴ്ച തുടങ്ങും. സർക്കാർ പൂർണപിന്തുണ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ഏപ്രിലോടെ സർവീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിക്ക് ചുക്കാൻപിടിക്കുന്ന സഹകാരിയും കോഴിക്കോട് എം.വി.ആർ. കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.

സഹകരണമേഖലയിൽ കമ്പനി തുടങ്ങി വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനാണ് പദ്ധതി. കോഎയർ’ എന്നപേരാണ് ഉദ്ദേശിക്കുന്നത്. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെക്കണ്ട് സംസാരിച്ചിരുന്നു. സർക്കാർ അനുകൂല നിലപാടെടുത്തതോടെയാണ് രജിസ്ട്രേഷഷൻനടപടികളിലേക്ക് കടക്കുന്നത്. സഹകരണസംഘത്തിന്റെ രജിസ്ട്രേഷഷൻ പൂർത്തിയായാൽ അതിന്റെ കീഴിൽ പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങാൻ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകും.

55 ശതമാനം ഓഹരികൾ സഹകരണസംഘത്തിൽനിന്നും ബാക്കി പൊതുജനങ്ങളിൽനിന്നും സമാഹരിക്കാനുമാണ് ലക്ഷ്യമിടുന്നത്. 200 സഹകരണസംഘങ്ങളിൽനിന്ന് രണ്ടുകോടി രൂപവീതം സമാഹരിക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങൾ വാടകയ്ക്കെടുക്കും. കേരളത്തിനകത്തും ബെംഗളൂരു, കോയമ്പത്തൂർ, മംഗളൂരു, ചെന്നൈ, മധുര എന്നീ വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തും.

ചെറുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസ് എന്നിവയും പാട്ടത്തിനെടുക്കും. സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും പോലീസ്-അഗ്നിരക്ഷാസേന തുടങ്ങിയ സേനകൾക്കും അടിയന്തരഘട്ടത്തിൽ ഇത് ഉപയോഗപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. കേന്ദ്ര സിവിൽ വ്യോമയാനമന്ത്രി രാം മോഹൻ നായിഡുവിനെയും സംഘം ഡൽഹിയിലെത്തി കണ്ടിരുന്നു. കേന്ദ്രവും അനുകൂലനിലപാടിലായിരുന്നു. കമ്പനിയുടെ നേതൃത്വത്തിൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!