പിഎഫിൽ നിന്ന് നൂറ് ശതമാനംവരെ തുക പിൻവലിക്കാം; ഉദാരനടപടികളുമായി ഇ പി.എഫ്.ഒ

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിൻവലിക്കാവുന്നതരത്തിൽ ഉദാര നടപടികളുമായി ഇപിഎഫ്ഒ. പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ ഫണ്ട് പിൻവലിക്കാനും അനുമതിയായി. തുക പിൻവലിക്കുന്നതിനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറയ്ക്കുകയും ചെയ്തു. കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റീ ബോർഡാണ് (സിബിടി) തിങ്കളാഴ്ച ഒട്ടേറെ സുപ്രധാന തീരുമാനങ്ങളെടുത്തത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീമിലെ 13 സങ്കീർണവകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്ന് വിഭാഗമാക്കിയാണ് ഭാഗിക പിൻവലിക്കൽ ഉദാരമാക്കിയത്.
അത്യാവശ്യ കാര്യങ്ങൾ (രോഗം, വിദ്യാഭ്യാസം, വിവാഹം), ഭവന നിർമാണം, പ്രത്യേക സാഹചര്യങ്ങൾ (പ്രകൃതിദുരന്തം, സ്ഥാപനം അടച്ചുപൂട്ടൽ, തുടർച്ചയായ തൊഴിലില്ലായ്മ, മഹാമാരി തുടങ്ങിയവ) എന്നിങ്ങനെയാണ് തരംതിരിച്ചത്.
പിഎഫിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതത്തിലെ അർഹമായ ബാലൻസിൽ നിന്ന് നൂറ് ശതമാനം വരെ പിൻവലിക്കാനാണ് അനുമതിയായത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പത്ത് തവണയും വിവാഹത്തിന് അഞ്ച് തവണയും പിൻവലിക്കാം. നേരത്തേ ഇത് മൂന്ന് തവണയായിരുന്നു.
പ്രത്യേക സാഹചര്യങ്ങളിൽ പണംപിൻവലിക്കുമ്പോൾ നേരത്തേ കാരണം വ്യക്തമക്കണമായിരുന്നെങ്കിൽ ഇനിയത് വേണ്ട. തൊഴിലാളിയുടെ വിഹിതത്തിന്റെ 25 ശതമാനം എക്കാലവും മിനിമം ബാലൻസായി നിലനിർത്തണമെങ്കിൽ അതിനുള്ള വകുപ്പും ഉൾപ്പെടുത്തി.
പൂർണമായും പിൻവലിക്കാവുന്നത്
അത്യാവശ്യ കാര്യങ്ങൾ
വീട് നിർമാണം
പ്രത്യേക സാഹചര്യം;
പ്രകൃതിദുരന്തം സ്ഥാപനം അടച്ചുപൂട്ടൽ തുടർച്ചയായതൊഴിലില്ലായ്മ മഹാമാരി.