KSDLIVENEWS

Real news for everyone

കരുതലിന്റെ മേല്‍ക്കൂര: ജില്ലയില്‍ 18,713 ലൈഫ് വീടുകള്‍ പൂര്‍ത്തിയായി; ചട്ടഞ്ചാല്‍ ഭവനസമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി

SHARE THIS ON

കാസർകോട്: ‘ഭവനരഹിതരില്ലാത്ത കേരളം’ ലക്ഷ്യവുമായി 2016ല്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയായത് 18,713 വീടുകള്‍. ജില്ലയില്‍ ഭവന ധനസഹായത്തിന് അര്‍ഹരായ 36,462 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 23,997 പേരാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ജില്ലയില്‍ 78 ശതമാനം ഭവനനിര്‍മാണം പൂര്‍ത്തിയായി. ചട്ടഞ്ചാലിലെ ലൈഫ് ഭവനസമുച്ചയത്തിന്റെ 95 ശതമാനം വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു. ഈമാസം അവസാനത്തോടെ ഉദ്ഘാടനസജ്ജമാകും.

ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനില്‍നിന്ന് ആദ്യഘട്ടത്തില്‍ 119 പേര്‍ക്ക് ധനസഹായം ലഭിച്ചു. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നീ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

ഇങ്ങനെ തിഞ്ഞെടുക്കപ്പെട്ട പട്ടികജാതി-വര്‍ഗ, തീരദേശം, പൊതുവിഭാഗം എന്നി വിഭാഗത്തിൽപെട്ട ഗുണഭോക്താക്കള്‍ക്ക് നാലുലക്ഷം രൂപയും വിദൂര പ്രദേശങ്ങളിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷം രൂപയുമാണ് ലൈഫ് മിഷനിലൂടെ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറും ത്രിതല പഞ്ചായത്തുകളും കേന്ദ്ര ഏജന്‍സിയായ ഹഡ്കോയും (വായ്പത്തുക) സംയുക്തമായാണ് പദ്ധതിക്കുള്ള വിഹിതം നല്‍കുന്നത്. ഘട്ടം ഘട്ടമായി പണി പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ നാല് ഗഡുക്കളായും വിദൂരപ്രദേശത്തെ പട്ടികവര്‍ഗ വിഭാഗത്തിന് അഞ്ചു ഗഡുക്കളായും തുക വിതരണം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!