കാസർകോട് നഗരത്തിൽ അനധികൃത ബഹുനില കെട്ടിടങ്ങൾ: മുഖ്യമന്ത്രിക്കും അഗ്നി സേനാ ഐജിക്കും ജില്ലാ ജനകീയ വികസന സമിതിയുടെ അടിയന്തര പരാതി

കാസർകോട് നഗരസഭ പരിധിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിയമലംഘനങ്ങളോടെ പണിതുയർത്തിയ അനധികൃത ബഹുനില കെട്ടിടങ്ങൾക്കെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ ജനകീയ വികസന സമിതി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് .സംസ്ഥാന മുഖ്യമന്ത്രിക്കും അഗ്നി സേനാ ഐജിക്കും പരാതി നൽകി. നഗരത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയർത്തുന്ന തരത്തിലാണ് നിർമാണങ്ങൾ നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.
2008-ൽ നഗരസഭ പരിധിയിലെ 18-ലധികം അനധികൃത നിർമാണങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നുവെങ്കിലും, കേസ് ഇന്നും പെൻഡിംഗ് നിലയിൽ തുടരുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനങ്ങളാണ് നിയമനടപടികൾ നീണ്ടുപോകാൻ കാരണമെന്ന് ആരോപിക്കുന്നു.
2000 മുതൽ നഗരസഭയിൽ നിർമിച്ച നിരവധി കെട്ടിടങ്ങൾ ടൗൺ പ്ലാനിംഗ് ചട്ടങ്ങളും റൂൾ 85 പ്രകാരമുള്ള നിയമ വ്യവസ്ഥകളും ലംഘിച്ചാണ് പണിതുയർത്തിയതെന്ന് പരാതിയിൽ പറയുന്നു. പാർക്കിംഗ് സൗകര്യം, ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ, സേത്ബാക്ക് വ്യവസ്ഥകൾ, റോഡ് വീതി തുടങ്ങിയ അടിസ്ഥാന ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.
15-02-2026 ന് എം.ജി. റോഡിലെ ശോഭിക മാളിൽ ഉണ്ടായ തീപിടിത്തം ഈ പ്രശ്നങ്ങളുടെ ഗൗരവം വെളിപ്പെടുത്തിയതായി സംഘടന പറയുന്നു. തീപിടിത്ത സമയത്ത് അഗ്നിശമന സേനാ വാഹനങ്ങൾക്ക് കെട്ടിടത്തിനുള്ളിലേക്ക് സുഗമമായി പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായതും നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടായതും വലിയ അപകടസാധ്യത ചൂണ്ടിക്കാണിക്കുന്നതായാണ് വിലയിരുത്തൽ.
നഗരസഭ പരിധിയിലെ മുഴുവൻ കെട്ടിടങ്ങൾക്കും സമഗ്ര പരിശോധന നടത്തുകയും, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പൊളിച്ചുനീക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അനധികൃത കൈയേറ്റങ്ങൾ തിരികെ പിടിക്കണമെന്നും അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന അനാസ്ഥയ്‌ക്കെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി മുന്നറിയിപ്പ് നൽകി. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ വലിയ മനുഷ്യനഷ്ടങ്ങൾ സംഭവിക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

