നിപ്പ ഭീതി: കേരളമുൾപ്പെടെ 2 സംസ്ഥാനങ്ങളിലെ കാർഷികോൽപന്ന കയറ്റുമതിക്ക് സൗദിയുടെ നിയന്ത്രണം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പേരിൽ കേരളം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നും അയയ്ക്കുന്ന കാർഷികോൽപന്നങ്ങൾക്ക് അപ്രതീക്ഷിത നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. ഈ നിയന്ത്രണം നീക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി കേന്ദ്രമന്ത്രി ഡോ.എസ്. ജയശങ്കറിനും മന്ത്രി വീണാ ജോർജിനും കത്ത് നൽകി.
ഈ മാസം ആറിനാണ് സൗദി അറേബ്യൻ എംബസി കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്ക് കർശന പരിശോധന നിർദേശിക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് അറിയിപ്പ് നൽകിയത്. എന്നാൽ സമീപ കാലത്ത് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗദി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിച്ച് പഴം പച്ചക്കറി കയറ്റുമതി നടത്തുന്ന കേരള, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കർഷകരെയും കേരളത്തിലെ ചെറുകിട-ഇടത്തരം കയറ്റുമതിക്കാരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി തടസ്സമില്ലാതെ തുടരുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നു എം.കെ.രാഘവൻ എംപി പറഞ്ഞു. നിലവിൽ കേരളത്തിൽ നിപ്പ ബാധയില്ലെന്ന ഔദ്യോഗിക വിവരവും ശാസ്ത്രീയമായ റിപ്പോർട്ടുകളും കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾ ഏകോപനത്തിലൂടെ സൗദി അധികൃതരെ അടിയന്തരമായി അറിയിക്കണമെന്നും എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു. പഴയ നിപ്പ ബാധയുടെ പേരിൽ നിലവിൽ നിയന്ത്രണങ്ങൾ തുടരുന്നത് പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്നതായും കാർഷിക മേഖലയിൽ അനാവശ്യ ആശങ്കകൾക്ക് കാരണമാകുന്നുണ്ടെന്നും പറഞ്ഞു.

