കുഞ്ഞാലിക്കുട്ടിക്ക് സാമൂഹ്യ അജ്ഞത: മലപ്പുറം ജില്ലാ വിഭജനം ചിന്തിച്ചിട്ടില്ലെന പ്രസ്താവനയിൽ വിമർശനവുമായി കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: ജില്ലാ വിഭജനത്തെക്കുറച്ച് ചിന്തിച്ചിട്ടേയില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ വിമർശനവുമായി സമസ്ത എപി വിഭാഗം സംഘടനയായ കേരള മുസ്ലിം ജമാഅത്ത്.
‘കുഞ്ഞാലിക്കുട്ടിക്ക് സാമൂഹ്യ അജ്ഞതയാണ്. ജില്ലാ കലക്ടർക്ക് ബോധ്യപ്പെട്ട യാഥാർത്ഥ്യം എംഎൽഎയും മന്ത്രിയും എംപിയുമായിരുന്ന ആൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് വിരോധാഭാസമാണെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു.
വാദിസലാമിൽ നടന്ന സംഗമം ജില്ല ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ല അധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
കേവലം രണ്ടു വർഷക്കാലം മാത്രം ജില്ലയുടെ ഭരണ സാരഥ്യമേറ്റെടുത്ത ഉന്നത ഉദ്യോഗസ്ഥന് പോലും ബോധ്യപ്പെട്ട യാഥാർത്ഥ്യം നിരവധി തവണ എംഎൽഎയും മന്ത്രിയും എംപിയുമായ ആൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലായെന്നത് എത്രമാത്രം വിരോധാഭാസമാണ്. ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയും അതിൻ്റെ നേതാവും ജില്ലയിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയർത്തി കൊണ്ടുവന്ന വികസന അജണ്ടയെ യാഥാർത്ഥ്യ ബോധ്യത്തോടെ ഉൾക്കൊള്ളാനും നടപ്പിൽവരുത്താനും മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് ജില്ലയിലെ മുഴുവൻ എംഎൽഎമാർക്കും സംഘടനയുടെ നേതൃത്വത്തിൽ നിവേദനം നൽകാനും തീരുമാനിച്ചു.

