ആന്ധ്രയിൽ അപകടത്തിൽപ്പെട്ട ബസിന് തീപ്പിടിച്ച് 12 പേർ വെന്തുമരിച്ചു; 20 പേർക്ക് ഗുരുതര പരിക്ക്

മർക്കപുരം (ആന്ധ്രാപ്രദേശ്): സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ മർക്കപുരം ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു ദുരന്തം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എട്ടുപേർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. പരിക്കേറ്റ 20 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മർക്കപരും ഡിഎസ്പി നാഗരാജു പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഹരികൃഷ്ണ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ബസ് തെലങ്കാനയിലെ നിർമലിൽനിന്ന് നെല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. ടിപ്പറുമായി കൂട്ടിയിടിച്ച ബസിന് തീപ്പിടിക്കുകയും യാത്രക്കാർ വെന്തുമരിക്കുകയുമായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. സഭവത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

