ചോദ്യപേപ്പർ ചോർച്ച; നീറ്റ്-യുജി പരീക്ഷാ വിദഗ്ദ്ധയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തെന്ന കേസിൽ പുണെ കേന്ദ്രീകരിച്ചുള്ള
അധ്യാപിക മനീഷ സഞ്ജയ് ഹവൽദാറിനെ സിബിഐ അറസ്റ്റ് ചെയ്തു.ദേശീയ പരീക്ഷാ ഏജൻസി (NTA) വിദഗ്ധയായി നിയോഗിച്ച ആളായിരുന്നു ഇവരെന്ന് സിബിഐ അറിയിച്ചു. മനീഷ സഞ്ജയ് ഹവൽദാറിന് ചോദ്യ പേപ്പർ കൈകാര്യം ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
‘2026 ലെ നീറ്റ് യുജി പരീക്ഷാ പ്രക്രിയയിൽ അവർ പങ്കാളിയായിരുന്നു, എൻടിഎ ഒരു വിദഗ്ദ്ധയായി നിയമിച്ചു. ഫിസിക്സ് ചോദ്യപേപ്പറുകളിലേക്ക് അവർക്ക് പൂർണ്ണമായ ആക്സസ് ഉണ്ടായിരുന്നു. ഫിസിക്സ് പരീക്ഷയുടെ ചില ചോദ്യങ്ങൾ സഹപ്രതിയായ മനീഷ മന്ധാരെയുമായി (മേയ് 16 ന് അറസ്റ്റിലായ ബോട്ടണി അധ്യാപിക) അവർ പങ്കിട്ടു. അവർ നൽകിയ ചോദ്യങ്ങളും യഥാർത്ഥ ചോദ്യ പേപ്പറിലെ ചോദ്യങ്ങളും സമാനതകളുണ്ടായിരുന്നു’ സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ സിബിഐ പരിശോധനകൾ നടത്തുകയും നിരവധി തെളിവ് രേഖകൾ, ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളുടെ വിശദമായ പരിശോധിച്ച് വരികയാണെന്നും സിബിഐ അറിയിച്ചു.

