അയോധ്യ സംഭാവനക്കൊള്ള; മോദിയുടെ വസതിയിലേക്ക് 500 സന്ന്യാസിമാരുടെ മാർച്ച്, അന്വേഷണം വേണമെന്നാവശ്യം

ന്യൂഡൽഹി: അയോധ്യയിലെ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് 500-ഓളം സന്ന്യാസിമാരും മതനേതാക്കളും തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. കമ്പ്യൂട്ടർ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
മന്ദി ഹൗസിലെ നേപ്പാൾ എംബസിക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് നീങ്ങുന്നത്. തിരിമറിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് സന്ന്യാസിമാരുടെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടും.
ഇതിനിടെ, വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനുള്ളിൽ സംഘടിതമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.

