നീലേശ്വരം ടൗൺ ജുമാമസ്ജിദ് പുനർനിർമാണം ക്രമക്കേട്: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

നീലേശ്വരം: ടൗൺ ജുമാമസ്ജിദ് പുനര്‍നിര്‍മാണത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിൽ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മധുസൂദനൻ നായരെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. അഴിമതിയാരോപണത്തെ തുടർന്നുണ്ടായ പരാതിയിൽ ജമാഅത്ത് പ്രസിഡന്റ്, പള്ളി പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്മാൻ എസ്.കെ. അബ്ദുൽ ഖാദറിനെ വിചാരണ ചെയ്യാൻ വഖഫ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർമാണ ഫണ്ടിൽനിന്ന് നാലുകോടി രൂപ തിരിച്ചെടുത്തുവെന്നും ഒഡിറ്റ് റിപ്പോര്‍ട്ടില്‍ 2.38 കോടി രൂപയുടെ കണക്കുമാത്രമാണുള്ളതെന്നും ജമാഅത്ത് അംഗം സി.എച്ച്. റംഷിദ് പരാതി നല്‍കിയിരുന്നു.
നാലുകോടിയോളം രൂപ പിരിച്ചെടുത്തിട്ടും നീലേശ്വരം സഹകരണ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടില്‍ ഏട്ടേ മുക്കാല്‍ ലക്ഷം രൂപ മാത്രമാണ് നിക്ഷേപിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. നിര്‍മാണ കമ്മിറ്റിയുടെ മിനുട്സ്, കണക്ക് ബുക്ക് എന്നിവ വഖഫ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയിരുന്നില്ല. നിയമാനുസൃതമല്ലാത്ത രീതിയില്‍ പണം ചെലവഴിച്ചതായും വഖഫ് ബോര്‍ഡ് കണ്ടെത്തി. എസ്.കെ. ഹംസ അധ്യക്ഷനും ഉമര്‍ഫൈസി മുക്കം, അഡ്വ. പി.യു. അലി, ഡോ. സറീന സലാം, സുമിത നിസാഫ്, സി.കെ. ഉസ്മാന് ഹാജി എന്നിവരടങ്ങിയ ബെഞ്ചാണ് വഖഫ് ഉത്തരവിറക്കിയത്.

