ഓക്‌സ്ഫഡ് കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്‍കി

ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് യു.കെ അംഗീകാരം നൽകി. വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഓക്സ്ഫഡ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസർ വാക്സിന് യു.കെ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനീകയും ചേർന്ന വികസിപ്പിച്ച കോവിഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പഠനറിപ്പോർട്ടുകളനുസരിച്ച് കോവിഷീൽഡ് വാക്സിൻ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെ അനുമതി നൽകിയതോടെ ഇന്ത്യയും വാക്സിന് ഉടൻ അനുമതി നൽകുമെന്നാണ് കരുതുന്നത്. വാക്സിൻ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്

