എല്‍ഡിഎഫ് വിട്ടു, ഇനി യുഡിഎഫിനൊപ്പം: പാലായില്‍ മത്സരിക്കുമെന്ന് കാപ്പന്

കൊച്ചി: എൽഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പൻ. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പൻ പറഞ്ഞു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽ.ഡി.എഫിൽ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഉറപ്പായും പങ്കെടുക്കും. പാലായിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. സ്ഥാനാർഥിയായി, യു.ഡി.എഫ്. ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പൻ നെടുമ്പാശ്ശേരിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം യു.ഡി.എഫിലേക്ക് വരുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു. നാളെ ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ, എലത്തൂർ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കിൽ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ മറുപടി. ടി.പി. പീതാംബരൻ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നും കാപ്പൻ മറുപടി നൽകി.
മുന്നണി മാറ്റ വിഷയത്തിൽ ഇന്നേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും കാപ്പൻ പറഞ്ഞു. ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിനാൽ അഖിലേന്ത്യാ നേതൃത്വം തന്നെ കൈവിട്ടുവെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും കാപ്പൻ പറഞ്ഞു.
ഇന്നു വൈകുന്നേരം പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ ജനങ്ങൾ പിന്തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എൽ.ഡി.എഫ്. തന്നോട് നീതികേട് കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നൽകിയതെന്നും കാപ്പൻ പറഞ്ഞു.

