കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല, പ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി

തേഞ്ഞിപ്പാലം: വിദ്യാർഥി സംവാദ പരിപാടിയിൽ കറുത്ത മാസ്ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തര നിർദേശം ആരും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന കിറ്റിൽ മാസ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്ക് മാറ്റി കിറ്റിലുള്ള മാസ്ക് ധരിക്കാൻ നിർദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. കറുത്തനിറത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തിൽ മാധ്യമങ്ങൾ നിൽക്കേണ്ടെന്നത് തുടക്കം മുതൽ സ്വീകരിക്കുന്ന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

