മത്സ്യബന്ധനത്തിന് യു.എസ് കമ്പനി, 5000 കോടിയുടെ കരാര്: അഴിമതി ആരോപണവുമായി ചെന്നിത്തല

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.ക്ക് സർക്കാർ അനുമതി നൽകിയെന്നാണ് ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നിൽ വൻ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരും ഇ.എം.സി.സി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞയാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും.
സ്പ്രീംഗ്ളർ, ഇ- മൊബിലിറ്റി അഴിമതികളേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കരാർ ഒപ്പിടും മുമ്പ് എൽ.ഡി.എഫിലോ മന്ത്രിസഭയിലേ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തിട്ടില്ല. വൻകിട കുത്തക കമ്പനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്. ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ്. 2018ൽ ന്യൂയോർക്കിൽ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ തുടർ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാർ.
പദ്ധതി തയ്യാറാക്കുന്നതിനായി 2019ൽ മത്സ്യനയത്തിൽ ആരോടും ആലോചിക്കാകെ മാറ്റം വരുത്തി. പുതിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടതെന്നാണ് ഇ.എം.സി.സി. വ്യവസായ മന്ത്രി ഇ.പി. ജയരാജന് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടർ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

