ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: പണം നഷ്ടമായവർ മുഖ്യമന്ത്രിയെ കണ്ടു

തൃക്കരിപ്പൂർ ∙ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപം നടത്തി പണം നഷ്ടമായ നിക്ഷേപകർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ പരാതി ആവർത്തിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണ നടപടി ആരംഭിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നിക്ഷേപകർ അറിയിച്ചു. വി.കെ.ടി.ഷബീറലി പടന്ന, ടി.നസീർ തൃക്കരിപ്പൂർ, കെ.കെ.സൈനുദ്ദീൻ, എൻ.സി.ഹംസ എടച്ചാക്കൈ എന്നിവരുടെ നേതൃത്വത്തിലാണ് നിക്ഷേപകർ മുഖ്യമന്ത്രിയെ കണ്ടത്.
ധർമടത്ത് പര്യടനത്തിനിടെ ഈയിടെയും നിക്ഷേപകർ മുഖ്യമന്ത്രിയെ കാണുകയും സങ്കടം പറയുകയും ചെയ്തിരുന്നു. ജ്വല്ലറി മാനേജിങ് ഡയറക്ടരും കേസിലെ ഒന്നാം പ്രതിയുമായ ചന്തേര ടി.കെ.പൂക്കോയ തങ്ങളെ പിടികൂടാതെയും ഒളവിൽ കഴിയാൻ സഹായിച്ചും അന്വേഷണം അട്ടിമറിക്കുന്ന സമീപനമാണ് പൊലിസ് സ്വീകരിക്കുന്നതെന്നും ഇതിനു ഭരണ തലത്തിൽ സഹായമുണ്ടെന്നുമുള്ള ആരോപണം നിക്ഷേപകർ ഉന്നയിക്കുന്നുണ്ട്. ശരിയായ ദിശയിൽ അന്വേഷണം നടത്തിയാൽ ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ കഴിയുമെന്നും രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാൻ മാത്രമായി കേസിനെയും അന്വേഷണത്തെയും മാറ്റരുതെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.

