രാമനാട്ടുകര സ്വർണക്കടത്തിലെ ക്വട്ടേഷൻ ബന്ധം: കണ്ണൂർ സ്വദേശിയെ കസ്റ്റംസ് അന്വേഷിക്കുന്നു

കണ്ണൂർ:രാമനാട്ടുകര സ്വർണക്കടത്ത് സംഭവത്തിലെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടത് കണ്ണൂർ സ്വദേശിയും.
കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി അർജുൻ ആയങ്കിനെ (25) ആണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാളുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. ബുധനാഴ്ച രാവിലെവരെ അർജുൻ വീട്ടിലുണ്ടായിരുന്നു. രാമനാട്ടുകര സംഭവം നടന്ന ദിവസം പുലർച്ചയ്ക്കാണ് അർജുൻ വീട്ടിലെത്തിയതെന്ന് വീട്ടുകാർ കസ്റ്റംസിനോട് പറഞ്ഞു.null
കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ ആക്രമണത്തിൽ ഉൾപ്പെട്ട സംഘങ്ങൾ പിന്നീട് ക്വട്ടേഷൻ പ്രവർത്തനത്തിലേക്ക് നീങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതിൽപെട്ട ആളാണോ അർജുനെന്നും സംശയമുണ്ട്. അർജുൻ നേരത്തെ സി.പിഎം. അനുഭാവിയായിരുന്നു. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതിയായ ഒരാളും സംഘത്തിലുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കസ്റ്റംസിന്റെ പിടിയിലായ പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്നാണ് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞത്. ഷഫീഖിന്റെ മൊബൈലിലേക്ക് തിരിച്ചറിയാനായി കാറിന്റെ ചിത്രവും അയച്ചുകൊടുത്തിരുന്നു. സ്വർണം തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നും വിമാനത്താവളത്തിൽനിന്ന് ബാത്ത്റൂമിൽ കയറി പുതിയ വസ്ത്രം ധരിച്ച് ഫോട്ടോ അയച്ചുതരണമെന്നും അർജുൻ ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഷഫീഖ് വിമാനമിറങ്ങിയപ്പോൾതന്നെ പിടിയിലായി.null
ബുധനാഴ്ച രാവിലെവരെ സജീവമായ അർജുന്റെ ഫേസ്ബുക്ക് അക്കൗണ്ട് കസ്റ്റംസ് പരിശോധനയുടെ വാർത്ത പുറത്തുവന്നതോടെ പ്രൊഫൈൽ ലോക്കായി. അതിനിടെ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന സരിൻ ശശി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും ക്വട്ടേഷൻ സംഘത്തിലുള്ളവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്.
കണ്ണൂരിൽ ഇത്തരക്കാർക്കെതിരേ ഡി.വൈ.എഫ്.ഐ.യ്ക്ക് പരസ്യമായി നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ജയിലിൽനിന്ന് ക്വട്ടേഷൻസംഘത്തെ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട് ടി.പി. ചന്ദ്രശേഖരൻ െകാലക്കേസിലെ പ്രതി കൊടി സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

