കാസർകോട് മീൻ മാർക്കറ്റിന് പ്രവർത്തനാനുമതി നൽകില്ല; കൊറോണ കോർ കമ്മിറ്റി യോഗം

കാസര്‍കോട്: മുനിസിപ്പല്‍ മത്സ്യ മാര്‍ക്കറ്റിനകത്ത് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ശാരീരിക അകലം ഉറപ്പു വരുത്താനുമുള്ള നടപടികള്‍ പ്രായോഗികമല്ല എന്നതിനാല്‍, തല്‍ക്കാലം മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ലയെന്ന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തിവരുന്ന മത്സ്യ കച്ചവടം തുടരാം. ഈ സ്ഥലത്തിന് തൊട്ടടുത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഈ ആവശ്യത്തിനായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായി കാസര്‍കോട് ഡി.വൈ.എസ്.പിയോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി. എം എന്‍. ദേവീദാസ്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ഡി. വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, കോര്‍കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

