ഓക്‌സിജന്‍ ക്ഷാമംമൂലം മരണം ഉണ്ടായിട്ടില്ലെന്ന വാദം: സത്യം എല്ലാവര്‍ക്കും അറിയാമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. എല്ലാവർക്കും സത്യമറിയാം, കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. തെറ്റായ വിവരങ്ങൾ വരച്ചുകാട്ടി കേന്ദ്ര ആരോഗ്യ സഹമന്ത്രി വഴിതെറ്റിക്കാൻ ശ്രമിച്ചു. വിഷയത്തിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
‘സർക്കാർ രാജ്യത്ത് ഇതുവരെ ആരും ഓക്സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന് പറയുന്നു. ഓരോ സംസ്ഥാനത്തും എത്ര മരണമുണ്ടായെന്ന് നമുക്കറിയാം. നമ്മൾ എല്ലാവരും കണ്ടതാണ്’- കെ.സി വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകൾ വളച്ചൊടിക്കുകയാണ്. അവകാശ ലംഘനനോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോണോ കോവിഡ് നിയന്ത്രണത്തിന് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര സർക്കാരിൽനിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ഇതെല്ലാം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി വേണുഗോപാൽ രാജ്യസഭയിൽ ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗികളുടെ വിവരങ്ങൾ ചോദിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിലെ മരണ കണക്കുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി ഒരു സമയത്ത് രൂക്ഷമായിരുന്നുവെന്നും, അത് മൂലം കോവിഡ് മരണങ്ങളൊന്നും സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം മറുപടി നൽകി.

