നന്നാക്കാൻ കൊടുത്ത സൈക്കിൾ തിരിച്ച് കൊടുത്തില്ല ; റിപ്പയറിന് കൊടുത്ത കാശും ഇല്ല; പരാതിയുമായി നാലാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു

അമ്പലത്തറ: സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ നന്നാക്കാൻ കൊടുത്ത സൈക്കിളും ഇല്ല, കൊടുത്ത കാശുമില്ല എന്ന പരാതിയുമായി വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. മാസങ്ങൾക്കു മുമ്പ് നന്നാക്കാൻ കൊടുത്തതായിരുന്നു സൈക്കിൾ. റിപ്പയർ ചെയ്യുന്ന ആൾ ഇതിന്റെ മെറ്റീരിയൽ വാങ്ങാൻ പണം ആവശ്യപ്പെട്ടപ്പോൾ 150 രൂപയും ഒമ്പതു വയസ്സുകാരൻ നൽകിയാണ് തിരിച്ചു പോന്നത്. ഇതിനിടയിൽ പെട്ടന്ന് കോവിഡ് രോഗം പടർന്നത് കാരണം സൈക്കിൾ വാങ്ങാനും പോയില്ല. ഇടയ്ക്കു വെച്ചു റിപ്പയർ കടക്കാനെ ബന്ധപ്പെട്ടപ്പോൾ ഒരാഴ്ച കഴിഞ്ഞു തരാം എന്ന് പറഞ്ഞിരുന്നതായി കുട്ടി പറയുന്നു.
ഇപ്പോൾ പറയുന്നു സൈക്കിൾ ഇല്ല, ഞാൻ ആ പണി നിർത്തി എന്ന്. ഇത് കാരണമാണ് 10 വയസിൽ താഴെയുള്ളവർ പുറത്ത് പോകരുതെന്ന സർക്കാർ നിർദ്ദേശം കാരണം മുഹമ്മദ് അമീൻ മുസ്തഫ എന്ന വിദ്യാർത്ഥി ഫോണിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പരാതി നൽകിയിരിക്കുന്നത്.
പോലിസ് സ്റ്റേഷനിൽ ഫോണെടുത്ത പോലീസ് ഉദ്യോഗസ്ഥൻ ഭാസ്കരൻ പെട്ടന്ന് തന്നെ മോന്റെ സൈക്കിൾ വാങ്ങി മടക്കി നൽകാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് വിദ്യാർത്ഥി സൈക്കിളിനായി കാത്തിരിപ്പ് തുടരുന്നത്.

