ജില്ലയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു ;
ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ (54) ആണ് മരിച്ചത്.

കാസര്‍കോട്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൈദികന് മരിച്ചു. ബളാല്‍ കൊന്നക്കാട് സ്വദേശി ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ (54) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 50 ആയി.കൊവിഡ് ബാധയെ തുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൊന്നക്കാട് പള്ളി സിമിത്തേരിയില്‍ തയാറാക്കിയ പ്രത്യേക കല്ലറയില്‍ സംസ്കരിക്കും. തലശേരി അതിരൂപതയിലെ വൈദികന് ആയിരുന്നു. നിലവിൽ ഭദ്രാവതി രൂപത വികാരി ജനറാളായി പ്രവർത്തിച്ചുവരികയായിരുന്നു. കെസിവൈഎം തലശേരി അതിരൂപത മുന്‍ ഡയരക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൈക്കയത്തെ മുണ്ടപ്ലാക്കല്‍ മാത്യുവിന്റെയും പെണ്ണമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ബാബു, ബിജു, ജീജ, ബിന്ദു, സിന്ധു.അതേസമയം ഇന്നലെ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. തായല്‍ നാന്മാര്മൂല റഹ്മത്ത് മന്‍സിലില്‍ പരേതനായ അബ്ദുള്ള കുഞ്ഞിയുടെ ഭാര്യ മറിയുമ്മ (68) യും ഈസ്റ്റ് എളേരി വെള്ളടക്കം ഡേവിഡിന്റെ മകന് ജോസും (45) ആണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറിയുമ്മ ഇന്നലെ രാവിലെയാണ് മരിച്ചത്. പിന്നീടാണ് കൊവിഡ് സ്ഥിരീകരണം വന്നത്. ഇന്നലെ ഉച്ചയ്ക്ക് തായല്‍ നായന്മാര്മൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടന്നു.

