കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് ജയം

ബെംഗളൂരു ∙ കർണാടക നഗരസഭകളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് വൻവിജയം നേടി കോൺഗ്രസ്. 58 നഗരസഭകളിലെ 1,184 വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 437 സീറ്റിൽ ബിജെപിയും 45 സീറ്റിൽ ജെഡിഎസും. മറ്റുള്ളവർ 204 സീറ്റുകളും നേടി. ബിജെപി സർക്കാരിന് കനത്ത പ്രഹരമാണ് കോൺഗ്രസ് മുന്നേറ്റം.
42.06 ശതമാനം വോട്ട് കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്. 3.8 വോട്ട് ശതമാനമാണ് ജെഡിഎസിന് കിട്ടിയത്. മറ്റുള്ളവർക്ക് 17.22 ശതമാനം ലഭിച്ചു. 166 സിറ്റി മുനിസിപ്പൽ കൗൺസിൽ വാർഡുകളിൽ 61 എണ്ണം കോൺഗ്രസിന് നേടിയപ്പോൾ 67 എണ്ണം ബിജെപി നേടി. ജെഡിഎസ് 12 സീറ്റും മറ്റുള്ളവർ 26 സീറ്റുകളും നേടി. 441 ടൗൺ മുനിസിപ്പൽ കൗൺസിൽ വാർഡുകളിൽ കോൺഗ്രസ് 201 സീറ്റിൽ വിജയിച്ചു.
176 എണ്ണത്തിൽ ബിജെപിയും 21 എണ്ണത്തിൽ ജെഡിഎസും വിജയിച്ചു. 588 പട്ടണ പഞ്ചായത്തുകളിൽ കോൺഗ്രസ് 236 സീറ്റ് നേടി, ബിജെപി 194 സീറ്റുകളും ജെഡിഎസ് 12 സീറ്റുകളും മറ്റുള്ളവർ 135 സീറ്റുകളും നേടി. ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസ് കർണാടകയിൽ നടത്തുന്നത്. ഇതിന്റെ ഫലമാണ് ഈ വിജയമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.

