കാസര്‍കോട് ജില്ലയിലുണ്ട് പേരിനൊരു ടെന്നീസ് അക്കാദമി

കാസർകോട്: ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെന്നീസ് കോർട്ട് പരിചരണമില്ലാതെ നശിക്കുന്നു. ജില്ലാ ഭരണകൂടം, ചെങ്കള പഞ്ചായത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ, ഗെയിൽ എന്നിവയുടെ സംയുക്ത സംരംഭമായി നായന്മാർമൂലയിൽ തുടങ്ങിയ ടെന്നീസ് കോർട്ട് മുഴുവനായി കാടുകയറി. കുട്ടികൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോർട്ട് പണിതത്.
2020 സെപ്റ്റംബർ എട്ടിന് അന്നത്തെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു അക്കാദമി ഉദ്ഘാടനം ചെയ്തത്. 20 ദിവസം കുട്ടികൾക്കായി പരിശീലനം നടത്തിയെങ്കിലും പിന്നീട് കോവിഡ് വ്യാപിച്ചപ്പോൾ അടച്ചിട്ടു. ഇതോടെ ടെന്നീസ് കോർട്ടിന്റെ കഷ്ടകാലവും തുടങ്ങി.

ടെന്നീസ് അക്കാദമിയുടെ മൺകോർട്ട് നിറയെ ഉണക്കപ്പുല്ല് വളർന്ന് കാടുകയറിയ നിലയിലാണ്. കോർട്ടിന്റെ അടയാളങ്ങൾ പൂർണമായും മാഞ്ഞു. നെറ്റ് ഉയർത്താനായി സ്ഥാപിച്ച തൂണുകൾ മാത്രമാണ് ഇപ്പോൾ കോർട്ടിന്റെ സ്വഭാവം നിലനിർത്തുന്നത്. മരക്കഷണങ്ങളും കല്ലുകളും കോർട്ടിന്റെയുള്ളിൽ കൂട്ടിയിട്ട് നശിപ്പിച്ച നിലയിലാണ്. കോർട്ടിന്റെ സുരക്ഷയ്ക്കായി നാലുഭാഗത്തും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് മുറിച്ച് അകത്തേക്ക് കടന്നിട്ടുണ്ട്. പ്രധാന ഗേറ്റ് താഴിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും പിറകിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണ്. ഡ്രസിങ് മുറിയും ശൗചാലയവും അക്കാദമിയുടെ ഭാഗമായി നിലനിൽക്കുന്നുണ്ട്.
റവന്യൂവകുപ്പിന്റെ 40 സെന്റ് സ്ഥലത്ത് ഗെയിലിന്റെ സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് കോർട്ട്. അക്കാദമിയായി ഉയർത്തുന്നതിന്റെ ഭാഗമായി 200 വാട്സ് വീതമുള്ള നാല് ഫ്ളഡ്ലിറ്റ് വീതം നാലിടങ്ങളിലായി സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായിരുന്നു. കോവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് മുടങ്ങുകയായിരുന്നു.

