KSDLIVENEWS

Real news for everyone

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍; കൈക്കലാക്കിയത് 1.65 കോടി രൂപ

SHARE THIS ON

കാസര്‍കോട്: സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്പള കോയിപ്പാടി ശാന്തിപ്പള്ളം ജമീലമന്‍സിലില്‍ സഹീര്‍റഹ്‌മാന്‍(34), കണ്ണൂര്‍ പുതിയ തെരുവിലെ വി.വി മുബാറക്(27) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി ബാലകൃഷ്ണന്‍നായരുടെ നിര്‍ദേശപ്രകാരം സി.ഐ പി. അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് വിവരം ഇന്ന് രാവിലെ എസ്.പി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
സ്വര്‍ണവ്യാപാരിയുടെ 65 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്. എന്നാല്‍ ഒരു കോടി 65 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് രണ്ട് പ്രതികളും പൊലീസിന് മൊഴി നല്‍കി. ഇതില്‍ 15 ലക്ഷം രൂപ വീതം തങ്ങള്‍ക്ക് ലഭിച്ചതായും പ്രതികള്‍ സമ്മതിച്ചു. 2021 സെപ്തംബര്‍ 22നാണ് പഴയ സ്വര്‍ണാഭരണഇടപാടുകള്‍ നടത്തുന്ന രാഹുല്‍ മഹാദേവ് ജാവിറിനെ ഇന്നോവകാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് സംഘം രാഹുലിനെ പയ്യന്നൂരില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. ഈ കേസില്‍ വയനാട് പനമരം കായക്കുന്നിലെ അഖില്‍ടോമി(24), തൃശൂര്‍ കുട്ടനെല്ലൂര്‍ എളംതുരുത്തിയിലെ ബിനോയ് സി ബേബി(25), വയനാട് പുല്‍പ്പള്ളിയിലെ അനുഷാജു(28) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സഹീറിനെയും മുബാറകിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തില്‍ സി.ഐക്ക് പുറമെ എസ്.ഐ രഞ്ജിത്, എ.സെ്.ഐമാരായ വിജയന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഓസ്റ്റിന്‍ തമ്പി, നിതിന്‍ സാരംഗ്, പൊലീസ് ഡ്രൈവര്‍ അബ്ദുള്‍ഷുക്കൂര്‍ എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!