പാകിസ്താനില്‍ സൈന്യം ഇടപെടുന്നു: രാജിക്ക് ഇമ്രാന് മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: പാകിസ്താനിൽ അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാൻഖാനോട് രാജിവെക്കാൻ സൈനികമേധാവി ഖമർ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നൽകണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ആരംഭിക്കുന്ന യോഗം ബുധനാഴ്ചയാണ് അവസാനിക്കുക. രാജ്യത്തെ ചാരസംഘടനകളുടെ മേധാവി നദീം അൻജും ഇമ്രാൻഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ബജ്‌വയും മറ്റു മൂന്നു മുതിർന്ന സൈനികജനറൽമാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇമ്രാനെ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഇവർ എത്തിച്ചേരുകയായിരുന്നു. മുൻ സൈനികമേധാവി റാഹീൽ ഷരീഫ്, ബജ്‌വയുമായി നടത്തുന്ന കൂടിക്കാഴ്ച സർക്കാരിനെ സംരക്ഷിക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷ ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ.) നേതൃത്വം വെച്ചുപുലർത്തിയിരുന്നു. എന്നാൽ, ദൗത്യത്തിൽ ഷരീഫ് പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

