പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

തിരുവനന്തപുരം ∙ നെയ്യാറ്റിൻകര മാരായമുട്ടത്ത് പട്ടാപ്പകൽ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. വീടിന്‍റെ പിന്‍വശത്തെ വാതിൽ തല്ലിത്തകർത്ത് അകത്തു കടന്നായിരുന്നു അതിക്രമം. മാരായമുട്ടം സ്വദേശിയായ പ്രതി ഷാജിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ഇയാൾ പ്രദേശത്തുള്ള സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാറുണ്ടെന്ന് പരാതിയുണ്ട്. വാതിൽ തകർത്ത് അകത്തുകയറിയ ഇയാൾ വീട്ടമ്മയെ വലിച്ചിഴച്ചു. പീഡന ശ്രമത്തിനിടെ മകൾ ഓടിയെത്തി തടഞ്ഞെങ്കിലും ഗർഭിണിയായ ഇവരെ പ്രതി മർദ്ദിച്ച് തറയിൽ തള്ളിയിട്ടു.
യുവതിയുടെ നിലവിളി കേട്ടാണ് അയൽക്കാരും നാട്ടുകാരും ഓടിയെത്തിയത്. ഈ സമയം പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ പിന്നാലെയോടി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രതി കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

