KSDLIVENEWS

Real news for everyone

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടം ചെയ്യണം; അപേക്ഷ നല്‍കി പൊലീസ്

SHARE THIS ON

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നീക്കവുമാി പൊലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയത്.
മാര്‍ച്ച്‌ 1നാണ് വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച്‌ ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി എ.കെ ശശീന്ദ്രനെ സമീപിച്ചിരുന്നു. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചിരുന്നു.

‘റിഫയെ ഭര്‍ത്താവ് ദ്രോഹിച്ച ദൃശ്യങ്ങളെല്ലാം കണ്ടിട്ടുണ്ട്. ബോഡി പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെ നാട്ടിലെത്തിച്ചു. റിഫയുടേത് കൊലപാതകം തന്നെയാണ്. കൈയബദ്ധം സംഭവിച്ചതാവാം. പിന്നീട് അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിന്റെ സംസാരത്തിലും ദുരൂഹതയുണ്ട്’ പിതാവ് റാഷിദ് പറയുന്നു.

റിഫ മരിക്കുന്നതിന് തലേദിവസം രാത്രി വരെ താനുമായി വിഡിയോ കോള്‍ ചെയ്തിരുന്നുവെന്ന് റിഫയുടെ ഉമ്മ ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടിലായിരുന്നപ്പോള്‍ റിഫയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നും ഗള്‍ഫിലെത്തിയ ശേഷവും ഇത് തുടര്‍ന്നിരിക്കാമെന്നും ഉമ്മ പറയുന്നു. മുന്നോട്ട് ജീവിക്കാന്‍ ആഗ്രഹമുള്ള കുട്ടിയായിരുന്നു റിഫയെന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ മാര്‍ച്ച്‌ 1ന് (ചൊവ്വാഴ്ച) ദുബായ് ജാഫിലിയയിലെ ഫല്‍റ്റിലാണ് ആല്‍ബം താരവും പ്രശസ്ത വ്‌ളോഗറുമായ ഇരുപത്തിയൊന്നുകാരി റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശിയാണ് റിഫ. ഭര്‍ത്താവ് മെഹ്നാസിനൊപ്പം ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ചെയ്ത വിഡിയോ സ്‌റ്റോറിയാണ് അവസാന പോസ്റ്റ്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഫെബ്രുവരിയിലാണ് റിഫ നാട്ടില്‍ നിന്ന് ദുബായിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!