മഴയത്തും ആവേശം കുറഞ്ഞില്ല; കാസർകോട് ജില്ലയിൽ പെരുന്നാൾ ആഘോഷത്തിന് മാറ്റ് വർധിച്ചു

കാസർകോട് ∙ തിമിർത്തു പെയ്ത മഴയിലും പൊലിമ കുറയാതെ പെരുന്നാൾ ആഘോഷിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയിലായിരുന്നു വിശ്വാസികളുടെ പെരുന്നാൾ. നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുമാണ് ബക്രീദ് ദിനത്തിൽ വിശ്വാസികളുടെ പ്രധാന കർമമായി നടത്തുന്നത്. രാവിലെ പള്ളികളിൽ നടന്ന നമസ്കാരത്തിനായി ആയിരകണക്കിനു വിശ്വാസികളെത്തി. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നു മൈതാനങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയുള്ള പെരുന്നാൾ നമസ്കാരം കുറവായിരുന്നു. നമസ്ക്കാരത്തിനു ശേഷം പരസ്പരം സ്നേഹാശംകൾ കൈമാറി.
കാലവർഷക്കെടുതിയിലും പെരുന്നാൾ ആഘോഷങ്ങൾക്കു പൊലിമ കുറഞ്ഞില്ല. പുതു വസ്ത്രമണിഞ്ഞ് കുടുംബാംഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സന്ദർശനവും ആഘോഷത്തിനു മാറ്റമേകി. സ്നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും തയാറാകണമെന്ന സന്ദേശമാണു ബലി പെരുന്നാൾ അർഥവത്താക്കുന്നത്. കാസർകോട് മാലിക്ദീനാർ വലിയ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഉൾപ്പെടെ ജില്ലയിലെ പള്ളികളിൽ നൂറുകണക്കിനാളുകളാണു പ്രാർഥനയ്ക്കായി എത്തിയത്. ഖത്തീബ്, മതപണ്ഡിതന്മാർ പെരുന്നാൾ സന്ദേശം നൽകി.

